Tuesday, September 30, 2014

കൊച്ചി: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചെന്നും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപിച്ചു പിതാവ്‌ എസ്‌.പിക്കു പരാതി നല്‍കി. ശൈശവവിവാഹത്തില്‍നിന്നു മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ മൂവാറ്റുപുഴ ഊരമന സ്വദേശി രമേശനാണ്‌ എറണാകുളം റൂറല്‍ എസ്‌.പിക്കു പരാതി നല്‍കിയത്‌. സംഭവത്തെക്കുറിച്ച്‌, എസ്‌.പിയുടെ നിര്‍ദേശപ്രകാരം പോലീസ്‌ അന്വേഷണമാരംഭിച്ചു.

മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശിയായ പതിനേഴുകാരിയെക്കൊണ്ടു ബന്ധുക്കള്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ മകനെ കല്യാണം കഴിപ്പിച്ചെന്നാണു പിതാവിന്റെ ആരോപണം. പെണ്‍കുട്ടിയുടെ അമ്മയെയും മറ്റു രണ്ടുപേരെയും പ്രതികളാക്കിയാണു പരാതി.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും കഴിഞ്ഞദിവസം ഒളിച്ചോടിയിരുന്നു. ഇതേത്തുടര്‍ന്ന്‌, പെണ്‍കുട്ടിയുടെ അമ്മ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരും പാലക്കാട്ടുണ്ടെന്നു കണ്ടെത്തി.
ഈ സംഭവവുമായി ബന്ധപ്പെട്ട്‌ ആണ്‍കുട്ടിയുടെ പിതാവായ രമേശനെ രാവിലെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പാതിരാത്രിവരെ അനധികൃത കസ്‌റ്റഡിയില്‍വച്ചതായും ആരോപണമുണ്ട്‌.

ഒളിച്ചോടിയവര്‍ രാത്രിവൈകി സ്‌റ്റേഷനിലെത്തിയതോടെയാണു രമേശനെ വിട്ടത്‌. തുടര്‍ന്ന്‌, പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട്‌ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ പോലീസ്‌ നിര്‍ബന്ധിച്ചെന്നും രമേശന്റെ പരാതിയില്‍ പറയുന്നു. മകനും പെണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്നു രമേശന്‍ അറിയിച്ചെങ്കിലും പോലീസ്‌ സമ്മതിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ്‌ ആരോപണം.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്കുശേഷം പോലീസ്‌ കോടതിയില്‍ ഹാജരാക്കി. ആണ്‍കുട്ടിയെ വിട്ടയയ്‌ക്കുകയും ചെയ്‌തു. എന്നാല്‍, മകനെ പിന്നീടു പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്നു ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു രമേശന്‍ പറയുന്നു. രണ്ടു ദിവസമായി മകന്‍ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നും രമേശന്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ്‌ എസ്‌.പിക്കു പരാതി നല്‍കിയത്‌.

No comments:

Post a Comment

About

https://www.facebook.com/mvarthakal

Like Us

വാത്തകള്‍ നേരോടെ നിങ്ങള്‍ക്ക് മുന്‍പില്‍